ഇരു വശത്തും വലിയ വാകമരങ്ങളുമായി നില്ക്കുന്ന സ്റ്റേജ് തന്നെയായിരുന്നു ഈ തിരുമുറ്റത്തേക്കു ആദ്യം വരുന്ന ആരെയും ആകര്‍ഷിച്ചിരുന്നത്, കുമാരന് മാഷിന്റെ പെയിന്റിംഗുകള്‍ പശ്ചാത്തലമാക്കിയുള്ള ഈ സ്റ്റേജ് ഞങ്ങളുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നായിരുന്നു. ഞങ്ങളുടെ എത്രയോ പോക്രിത്തരങ്ങള്ക്ക് സാക്ഷ്യം വഹിച്ച ഈ കെട്ടിടം ഇന്നില്ല. വാകമരങ്ങളെ മുറിച്ച് മാറ്റിയത്രെ....കെട്ടിടങ്ങളുടെ വികസനത്തിനു വേണ്ടി.....പിന്നെ അങ്ങോട്ടു പോയിനോക്കാന്‍ മനസ്സു വന്നില്ല...ആ മരത്തണലും ഓര്‍മ്മകളും അങ്ങനെ പച്ചയായിരിക്കട്ടെ. എല്ലാര്ക്കും അവരവരുടെ നല്ല ഓര്‍മ്മകളുടെ കാലത്തേക്കു തിരിച്ചു പോകാനൊക്കുമെങ്കില്‍...ഞാന്‍ എന്റെയീ ഹൈസ്കൂള്‍ കാലത്തേക്കു തന്നെ പോകും.... സൌഹൃദത്തിന്റെ സമ്പന്നത അത്രക്ക് അസ്വദിച്ചിട്ടുണ്ട്, അതിലേറെയും..എനിക്ക് നല്‍കിയത് ഈ വിദ്യാലയമാണ്.
ശ്രീകണ്ഠാപുരം ഗവണ്മെന്റ് ഹൈസ്കൂള്‍ ആ പ്രദേശത്തെ മികച്ച നിലവാരമുള്ള സ്കൂളുകളില്‍ ഒന്നായിരുന്നു. ഇന്നിപ്പോ ഹയര്‍ സെക്കണ്ടറിയും ലാബുമൊക്കെയായി ഭയങ്കര സെറ്റപ്പായി. ഈയിടെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. നമ്മുടെ സുകുമാര്‍ അഴീക്കോട് ആയിരുന്നു ഉദ്ഘാടനം,പിന്നെ കുറെ പൂര്‍വ്വവും അപൂര്‍വ്വവുമായ വിദ്യാര്‍ഥികളുടെ ഓര്‍മ്മകള്‍ അയവിറക്കലുകള്‍ ..ഇത്യാദികള്‍ കൊണ്ട് ബഹുലമായിരുന്നു എന്നാണ് പത്രങ്ങള്‍ അറിയിച്ചത്. ഞാന്‍ പഠിച്ചിരുന്ന കാലത്ത്, കൂടുതല്‍ കുട്ടികളും അഞ്ചും പത്തും കിലോമീറ്ററുകള്‍ ദൂരെയുള്ളവരായിരുന്നു, ഏവരും ബസുകളെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. ചുറ്റുപാടുമുള്ള പഞ്ചായത്തുകളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. അന്നൊക്കെ പത്തു പൈസയല്ലേ നമ്മുടെ കയ്യില്‍ നിന്നും കിട്ടൂ, അതു കൊണ്ടു തന്നെ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ ഇടക്കിടെ സ്നേഹപ്രകടനങ്ങള്‍ പതിവായിരുന്നു. ഞങ്ങളെ കണ്ടാല്‍ നിര്‍ത്താതെ പോകുക, നിയന്ത്രണങ്ങള്‍ , പിന്നെ ജീവനക്കാരുടെ പെരുമാറ്റം..എല്ലാം കൂടി സഹിക്കാന്‍ പറ്റാതായപ്പോള്‍ - പോരാത്തതിനു ഞങ്ങളിലൊരുവനെ ബസില്‍ നിന്നും ഉന്തിത്തള്ളി താഴെയിടുകയും ചെയ്തപ്പോള്‍ - ഞങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സ്കൂളിന്റെ ചരിത്രത്തിലെ വലിയ ബസ് സമരമായി അതു മാറി. അന്ന് പത്രം കിട്ടിയാല്‍ സമരത്തിന് ആഹ്വാനമുണ്ടോ എന്ന് നോക്കാന്‍ മറക്കാറില്ല, അതാരുടേതണെങ്കിലും അന്ന് സ്കൂളില്‍ പോകാന്‍ ഒരു പ്രത്യേക ഉത്സാഹം തന്നെ.
ഇന്നത്തെ തലമുറക്ക് അന്യമായ സ്കൂള്‍ അന്തരീക്ഷം...സ്കൂള്‍ രാഷ്ട്രീയത്തെ ഏതൊക്കെ രീതിയില്‍ ആരൊക്കെ എതിര്‍ത്താലും എന്റെ അഭിപ്രായത്തില്‍ ഈ തലമുറക്ക് അതൊരു തീരാ നഷ്ടം തന്നെയാണ്. ഇന്നാണെങ്കില്‍ അവരുടെ അഭിപ്രായങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വില കല്‍പ്പിക്കാതെയുള്ള അടിച്ചെൽപ്പിക്കലുകളും ... പിന്നെ ഈ തലമുറക്ക് എല്ലാം അന്യം നിന്നു പോയെന്ന് പരിതപിച്ചിട്ടു ഒരു കാര്യവുമില്ല, ഒന്നും തിരിച്ചു നല്‍കാതെ ഈ തലമുറയില്‍ നിന്നും നമ്മള്‍ക്ക് പ്രതീക്ഷിക്കാന്‍ അര് ഹതയില്ല. (ഒരു ഉദാഹരണം മാത്രം .. എല്ലാ തലത്തിലും ഇതല്ലേ സത്യം?)
ഒരു മിനി പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വീറും വാശിയുമുണ്ടായിരുന്നു അന്നത്തെ സ്കൂള്‍ ഇലക്ഷന്.. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വിപ്ലവ പ്രസ്ഥാനത്തോടുതന്നെ ചേർന്നുനിന്നു ..കൂട്ടുകാരുടെ പിന്തുണയുമൊക്കെയായപ്പോള്‍ നല്ല ധൈര്യം, അങ്ങനെ ഞാനും സ്ഥാനാര്‍ഥിയായി വിജയിച്ചു ...
ഞങ്ങളുടെ യൂനിറ്റില്‍ അന്നൊക്കെ വല്യേട്ടന്മാർ സ്റ്റ്ഡി ക്ലാസ് എടുക്കാനും മീറ്റിങ്ങിനുമൊക്കെയായി വരാറുണ്ടായിരുന്നു. അവരൊക്കെയും, രാഷ്ട്രീയത്തില്‍ തുടര്‍ന്ന കൂട്ടുകാരും ഇന്ന് പാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന നേതൃത്വ നിരയിലുണ്ട്...
ഈ രാഷ്ട്രീയക്കളികളൊക്കെ ഇലക്ഷനോടു കൂടി തീര്‍ന്നു കേട്ടോ, പിന്നെ എല്ലാ തല്ലുകൊള്ളിത്തരങ്ങള്‍ക്കും നോ രാഷ്ട്രീയം... ഒൺലി വിദ്യാർത്ഥിഐക്യം .
അപ്പോ പറഞ്ഞു വരുന്നത് ബസ് സമരത്തെപ്പറ്റിയാണ് - ഈ വിവരങ്ങള്‍ ഹെഡ്മാസ്റ്ററിനെ അപ്പപ്പോള്‍ തന്നെ അറിയിക്കാറുണ്ടായിരുന്നു. നിവൃത്തിയില്ലാതെ അദ്ദേഹം മൌനാനുവാദം നല്കി. അങ്ങനെ ഞങ്ങള്‍ തുടങ്ങി ‘’വിദ്യാര്‍ഥി ഐക്യം’’... ‘’സിന്ദാബാദ്” കൂട്ടത്തിലൊരുവൻറെ മുദ്രാവാക്യം നൂറു കണ്ഠങ്ങള്‍ ഏറ്റുവിളിച്ചു. അങ്ങനെ ബസുകളൊക്കെ തടയലായി,മാപ്പു പറയിക്കലായി, കൂട്ടത്തിലൊരുവന് ഒരു ബസിന്റെ പിറകിലുള്ള ഇന്‍ഡിക്കേറ്ററ് കുത്തിപ്പൊട്ടിച്ചു..അങ്ങനെ സമരം ഉഷാറായി. പച്ച ശശിയുടെ അച്ചന് ബസില്‍ നിന്നിറങ്ങി വന്ന് അവനിട്ട് രണ്ടെണ്ണം പൊട്ടിച്ച് ‘’നീ ഇതിനാണോടാ രാവിലെ ഇങ്ങോട്ട് കെട്ടിയെടുത്തത്”’ എന്നു ചോദിച്ചു. പെണ്പിള്ളേര്ക്ക് ചിരിക്കാന്‍ വക നല്കുന്ന ഇങ്ങനെ കുറേ തമാശകള്‍ ഇതിനിടെ നടക്കുന്നുണ്ടായിരുന്നു. അവസാനം പോലീസ് വന്നു, ഞങ്ങളാണെങ്കില് പ്രശ്ന പരിഹാരമുണ്ടാക്കിയാലേ സമരംനിര്‍ത്തൂ എന്നും...അപ്പൊഴേക്കും ആ റൂട്ടിലോടുന്ന ഒട്ടു മുക്കാല്‍ ബസുകളും ഒന്നിനു പിറകെ ഒന്നായി നിറുത്തിയിട്ടു, ആകപ്പാടെ ട്രാഫിക് ജാമായി ഇമ്മിണി വല്യൊരു സംഭവമായി മാറിക്കഴിഞ്ഞിരുന്നു. അവസാനം പൊലീസ് തന്നെ ഇടപെട്ട് മേലാല്‍ ഇതൊന്നും ആവര്‍ത്തിക്കില്ല എന്ന് ബസ് ജീവനക്കാരെ കൊണ്ട് സമ്മതിപ്പിച്ചു, പകരം ഞങ്ങള്‍ ലൈന്‍ ആയി ബസില്‍ കയറണം എന്നും മറ്റുമുള്ള നിബന്ധനകളോടെ സമരം അവസാനിപ്പിച്ചു.
ഹോ..അങ്ങനെ പുലിവാല് തീര്‍ന്നു കിട്ടി എന്നു സമാധാനിച്ചിരിക്കുമ്പോളാണ് സ്റ്റേഷനില്‍ നിന്നും ഒരു കോണ്‍സ്റ്റബിള്‍ വന്ന് ലീഡറെ എസ് ഐ വിളിക്കുന്നു എന്നറിയിച്ചത്. ഒന്നു പോയി എന്തിനാണെന്ന് നോക്കീട്ട് വരാന്‍ ഹെഡ്മാസ്റ്ററും.. കേട്ടപാതി എന്റെ വിപ്ലവ വീര്യമൊക്കെ ചോര്‍ന്നു പോയി, ആദ്യമായാണ് പലരും പറഞ്ഞ് പേടിപ്പിച്ചിട്ടുള്ള ഈ ‘’അസംസ്കൃത സര്‍വ്വകലാശാല’’യിലേക്കു (എന്റെ പോലീസ് സുഹൃത്തുകള്‍ ക്ഷമിക്കുക) പോകുന്നത്. കൂട്ടിനു വരാന്‍ കൂട്ടുകാരാരും തയ്യാറായില്ല. അങ്ങനെ ഞാന്‍ കോണ്‍സ്റ്റബിള്‍ ഏമാനൊടൊപ്പം നല്ല അനുസരണയുള്ള കുഞ്ഞാടായി നടന്നു...നടക്കുന്നതിനിടയില്‍ ഞാന്‍ ഏമാനോടു ചോദിച്ചു...
‘’ എന്തിനാ എന്നെ വിളിപ്പിച്ചത്..പ്രശ്നങ്ങളൊക്കെ തീറ്ത്തതല്ലേ? പിന്നെ എന്തിനാണ്..ക്ലൂ വല്ലതും..’’
ഏമാനാണെങ്കില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ..
‘’പിള്ളേര് ഓരൊ വേണ്ടാത്ത പണിക്കിറങ്ങും എന്നിട്ട് മെനക്കേട് ഞങ്ങള്‍ക്കും...’’.
സ്റ്റേഷനില്‍ എത്തി,എന്നോട് പുറത്തെ വരാന്തയില്‍ നില്ക്കാന് പറഞ്ഞിട്ട് കോണ്‍സ്റ്റബിള്‍ അകത്തേക്ക് പോയി. കുറെ നേരം നിന്നു, വന്നു പോകുന്നവരൊക്കെ എന്നെ നോക്കി
‘’ഇതേതാ ഈ നരുന്ത് പോക്കിരി? ഇവനിവിടെ എന്താ കാര്യം ’’
എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് കടന്നു പോയി. അവസാനം എന്റെ ഊഴമെത്തി, അപ്പോഴേക്കും എന്റെ ഹൃദയമിടിപ്പ് എന്നേക്കാളും മറ്റുള്ളവര്‍ക്കു കേള്‍ക്കുന്ന വിധത്തിലായി..
‘സാറു വിളിക്കുന്നു’ .
‘എന്താ ലീഡറുടെ പേര്?...ഞാന്‍ പേരു പറഞ്ഞു.
‘ആരാ ബസിന്റെ ഇന്‍ഡിക്കേറ്ററ് കുത്തിപ്പൊട്ടിച്ചേ? ...
‘അറിയില്ല സാറ്...
‘’അറിയില്ലേ? ബസ് കണ്ടക്റ്ററ് കമ്പ്ലയിന്റ് തന്നിട്ടുണ്ട്’
‘മേലാല്‍ ഇങ്ങനെയുള്ള സമരവും കൊണ്ടിറങ്ങിയേക്കരുത്... ആ...ഇവിടെ ഒരു ഒപ്പിട്ടിട്ട് പൊയ്ക്കോ’’
ഞാന്‍ ഒപ്പിട്ടു...ഇത്രേയുള്ളൂ.. ഹാവൂ.. പുറത്തിറങ്ങി ഒറ്റയോട്ടം...സ്കൂളിലെത്തിയാ നിന്നത്. കൂട്ടുകാര്‍ ചുറ്റും കൂടി
“നിനക്ക് അടി കിട്ടിയോടാ?”
“ ഏയ്..ഇല്ല..”
അപ്പോഴേക്കും കൂട്ടുകാർ ചിരിച്ചുകൊണ്ട് ഓടി അരികിലെത്തി, ഞാന്‍ പോയ ഉടനെ അവരെല്ലാം കൂടി ഹെഡ്മാസ്റ്ററെ പോയി കണ്ടിരുന്നു..
പ്രശ്നമൊന്നുമില്ല എന്നു അവരോടു പറഞ്ഞത്രെ...
അവരോടു തല്‍ക്കാലത്തേക്കു തോന്നിയ ദേഷ്യം അലിഞ്ഞു പോയി.
ദുഷ്ടന്മാര്..ഞാന്‍ വെറുതേ ടെന്‍ഷന്‍ അടിച്ചതു ബാക്കി...
അങ്ങനെ എത്ര സമരങ്ങള്‍.....
പലതിന്റേയും കാരണങ്ങള്‍ ഓര്‍ത്താല്‍ ചിരി താനേ വരും.
ഇന്നിന്റെ ശരികള്‍ നാളത്തെ തെറ്റുകളാവാം...തിരിച്ചും..
പല സ്കൂള്‍ തമാശകളും ഇവിടെ വിവരിക്കണമെന്നുണ്ട്, കഥ തുടരാന്‍ എന്റെ കൂട്ടുകരോട് അനുവാദം ചോദിക്കട്ടെ. കാരണം കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോട് സാദൃശ്യം തോന്നുമെന്ന് ഉറപ്പല്ലേ...
ആശംസകള്‍...
ReplyDeleteഎഴുത്ത് വായിക്കാന്‍ രസമുണ്ട്. തുടരുക.
ReplyDeleteജിഷാദ് , കുമാരന് ...നന്ദി
ReplyDeleteപ്രവാസി,
ReplyDeleteശരിക്കും പഴയ കാലത്തേക്ക് കൊണ്ട് പോയി.
ബസ്-ല്‍ കലപില കൂടിയുള്ള യാത്ര.
ബസിലെ കിളികലേം കണ്ട്രാക്കിനെയും കൊച്ചു കൊച്ചു തലോടലുകള്‍, ലേറ്റ് ആയി ക്ലാസ്സില്‍ എത്തല്‍ പുതു തലമുറ ഇതൊന്നും അനുഭവിക്കുന്നില്ല അല്ലേ.
ആര്‍ക്കും ഒന്നിനും സമയമില്ലാ..
എന്തായാലും പോസ്റ്റ് നന്നായി.